തെറ്റിയാറിന് പുനർജ്ജന്മം : 19 ജൂൺ 2018 ന് ജനകീയ കൺവെൻഷൻ

ജനങ്ങളുടെ ജീവജലം മുട്ടിച്ചു തെറ്റിയാർ മാലിന്യം

തിരുവനന്തപുരം പ്രധാന ജലസ്രോതസുകളില്‍ ഒന്നായ തെറ്റിയാര്‍ തോടിന് ജീവൻ നൽകാൻ സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജൂൺ 19ന് ജനകീയ കൺവെൻഷൻ  കഴക്കൂട്ടം അൽസാജ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ, വൈകീട്ട് 5 മണിക്ക്.

ഒരു കാലത്ത് ശുദ്ധജലത്തിനും കൃഷിക്കും മറ്റും ജനങ്ങൾ ആശ്രയിച്ചിരുന്ന തെറ്റിയാർ ഇന്ന് മാലിന്യങ്ങൾ നിറഞ്ഞു ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഈ ശുദ്ധജല സ്രോതസ്സിനെ പുനരുദ്ധാരണം നടത്തി ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടത്തക്ക രീതിയിലാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ഈ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ആനത്താഴ്ചിറയില്‍ നിന്നും, പോത്തന്‍കോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ടു കൈവഴികളിലായി ആരംഭിച്ച് വെട്ടുറോഡ് പഴയ പാലത്തിനു സമീപം ഒരുമിച്ച് ചേര്‍ന്ന് കുളത്തൂര്‍, മൂന്നാറ്റുമുക്കില്‍ വച്ച് മടവൂര്‍പ്പാറയില്‍ നിന്നും ഉത്ഭവിക്കുന്ന മറ്റൊരു കൈവഴിയുമായി ഒരുമിച്ച് ചേരുകയും വേളി കായലിലേക്ക് പതിക്കുന്ന തെറ്റിയാർ തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്.

ജൂണ്‍ 19ന് വൈകിട്ട് 5 മണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ ബഹുജന കൺവെൻഷന്‍ സംഘടിപ്പിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജില്ല കളക്ടര്‍, ടെക്നോപാര്‍ക്ക് സി.ഇ.ഒ, ശുചിത്വമിഷന്‍, ഇറിഗേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്ത യോഗത്തില്‍ തെറ്റിയാറിന്റെ ശുദ്ധി വീണ്ടെടുക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കി. സർവ്വേയുടെ അടിസ്ഥാനത്തില്‍ സംരക്ഷണ ഭിത്തി നിർമ്മിച്ച് തോടും കൈവഴികളും വൃത്തിയാക്കിയും തെറ്റിയാറില്‍ വീണ്ടും തെളിനീരൊഴുക്കാനാണ് കര്‍മ്മപരിപാടി. മന്ത്രിമാരായ മാത്യു ടി തോമസ്, കടകംപള്ളി സുരേന്ദ്രൻ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ ബഹുജന കൺവെൻഷനില്‍ പങ്കെടുക്കും.


Leave a Reply

Your email address will not be published. Required fields are marked *

*
*