ഭീമൻ ഒച്ചുകൾ ന​ഗരം കീഴടക്കി, ആളുകളോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ അധികൃതർ

അതുപോലെ ഇവയെ ന​ഗ്നമായ കൈകൾ കൊണ്ട് കൈകാര്യം ചെയ്യരുത് എന്നും സുരക്ഷിതമായിരിക്കണം എന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കൊവിഡ് മഹാമാരി കാരണം കുറേ നാളുകൾ ലോകം ക്വാറന്റൈനിലായിരുന്നു. ഇപ്പോഴിതാ ഭീമന്മാരും രോ​ഗം പരത്തുന്നവയുമായ ഒച്ചുകൾ കാരണം ഫ്ലോറിഡയിലെ ഒരു ന​ഗരം ക്വാറന്റൈനിലേക്ക് പോയിരിക്കുകയാണ്. ആഫ്രിക്കയിൽ നിന്നുള്ള ഈ ഇനം ഒച്ചുകളെ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കൺസ്യൂമർ സർവീസസ് (FDACS) ജൂൺ 23 -ന് ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. പാസ്‌കോ കൗണ്ടിയിലെ ന്യൂ പോർട്ട് റിച്ചി പ്രദേശത്താണ് ഈ ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവ രോ​ഗം പരത്തും എന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ന​ഗരം ക്വാറന്റൈനിൽ പ്രവേശിച്ചു. എന്നാൽ, ഇത് കൊവിഡ് സമയത്തുണ്ടായിരുന്നതു പോലെയുള്ള ക്വാറന്റൈൻ അല്ല. പകരം, ചെടി, മണ്ണ്, കമ്പോസ്റ്റ് തുടങ്ങിയവയുമായി സമ്പർക്കം പുലർത്തരുത്, അവ നീക്കരുത് എന്നീ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.

അതുപോലെ ഇവയെ ന​ഗ്നമായ കൈകൾ കൊണ്ട് കൈകാര്യം ചെയ്യരുത് എന്നും സുരക്ഷിതമായിരിക്കണം എന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇവ മനുഷ്യർക്ക് മാത്രമല്ല അപകടം വരുത്തുന്നത്. ഇവയ്ക്ക് ചെടികളോടും കോൺക്രീറ്റിനോടും കൂടി ഇഷ്ടമുണ്ട്. അതിനാൽ തന്നെ അവയേയും ഇത് ബാധിക്കും. ഒറ്റ വർഷം തന്നെ 1200 മുട്ടകളാണ് ഇവയുത്പാദിപ്പിക്കുന്നത്. എട്ടിഞ്ച് വരെ നീളത്തിൽ ഇവ വളരാം.

 

ഇതിന് മുമ്പ് ഇവയെ ഇതുപോലെ കണ്ടെത്തിയപ്പോൾ ‌തുരത്തുന്നതിനായി 10 വർഷവും ഒരു മില്ല്യൺ ഡോളറും വേണ്ടിവന്നു. ഏതായാലും ഇപ്പോഴും അവയെ തുരത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അധികൃതർ.

https://www.asianetnews.com/web-specials-magazine/giant-snails-invade-town-in-florida-rel7zr

By Web TeamFirst Published Jul 6, 2022, 12:41 PM IST

 


Leave a Reply

Your email address will not be published. Required fields are marked *

*
*